Thursday, October 25, 2007

ജിന്ന്.

വൈകുന്നേരമുള്ള ദര്‍സ്സിന് പള്ളിയില്‍ വരുമ്പോള്‍ സലിം അവന്‍‌റ്റെ ഉപ്പ പോക്കര്‍ ഹാജിയുടെ കടയില്‍ നിന്നും മിഠായി കൊണ്ടുവരാറുണ്ടായിരുന്നു. വെത്യസ്ഥ തരത്തിലുള്ള മിഠായി കൊണ്ടുവരുന്ന അവന്‍ ശിങ്കിടിയായ ഹംസക്കൊഴികെ മറ്റാര്‍ക്കും കൊടുക്കാത്തതിനാല്‍ പലര്‍ക്കും അവനോട് താത്പര്യവുമുണ്ടായിരുന്നില്ല.
പള്ളിയിലെ മുഖ്യ പുരോഹിതനായ കുഞ്ഞമ്മു മുസലിയാര്‍ക്കും മദ്രസ്സയില്‍ ഓത്ത് പഠിപ്പിക്കുന്ന ഖാദര്‍ മുസലിയാര്‍ക്കുമുള്ള ഭക്ഷണം വീടുകളില്‍ നിന്നും മുക്ക്രി സൈദാലിക്കയാണ്‌ കൊണ്ടുവരുന്നത്. കഞ്ഞി / ചോറും കറിയും എന്നതില്‍ നിന്നും വ്യത്യസ്ഥമായി , പോത്തിറച്ചിയോ , നെയ്ച്ചോറൊ കൊണ്ടുവന്നാല്‍ , ഓത്തുനടക്കുന്ന ക്ലാസ്സിന്‍‌റ്റെ വാതിലിനരികെ നിന്ന് ക്ലാസ്സിനുള്ളിലേക്ക് നോക്കും,

“ ഇന്ന് ങ്ങളങ്ങട്ട് നോക്കീക്കോളീ”

ഓത്തിന് ശേഷമുള്ള കൂട്ട പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാതെ കറിയിലെ ഇറച്ചിക്കഷ്ണമെല്ലാം ഊറ്റി , സ്വന്തം പാത്രത്തിലേക്ക് മാറ്റിയതിന് ശേഷം , ഇറച്ചിയില്ലാത്ത കറിയും , കുറച്ച് നെയ്ച്ചോറും മറ്റൊരു പാത്രത്തിലാക്കി , നമസ്കാരം കഴിഞ്ഞിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വരും,

“ കൊറച്ച് കയിച്ചിട്ട് പൊയ്കോടാ”

പേര്‍ഷ്യയില്‍ നിന്നും ലീവിന് വന്ന സലീമിന്‍‌റ്റെ ഇക്ക കൊണ്ടുവന്ന പുതിയ കുപ്പായത്തില്‍ അത്തര്‍ പൂശി ദര്‍സിന് വന്ന സലീം ഞെക്കിയാ ഓടുന്ന വണ്ടിയെക്കുറിച്ചും , സ്വയം ചെണ്ട കൊട്ടുന്ന കുരങ്ങനെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ക്ലാസ്സില്‍ വെച്ച് ഇക്ക തന്നുവിട്ടതാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് കവര്‍ ഉസ്താദിന് നേരെ നീട്ടുമ്പോള്‍ ഉസ്താദിന്‍‌റ്റേയും അവന്‍‌റ്റേയും മുഖങ്ങള്‍ ഒരുപോലെ തിളങ്ങി.

പലകുറി ഓത്ത് തെറ്റിച്ച സലീമിനോട് സൗമ്യമായി പെരുമാറുകയും വളരെ കുറച്ചുമാത്രം തെറ്റി ഓതിയ എന്നെയും ജമാലിനേയും ഉസ്താദ് ശിക്ഷിച്ചതുമാണ് അന്നുവരെ ഉണ്ടായതില്‍ കൂടുതല്‍ ദേഷ്യം ഞങ്ങള്‍ക്കുണ്ടാവാന്‍ കരണം. അന്ന് ദര്‍സ് കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ ചിലതൊക്കെ ഉറപ്പിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.

പിറ്റേന്ന് വളരെ നേരത്തെ പള്ളിയിലെത്തിയ ഞങ്ങള്‍ , നാട്ടില്‍ അവധിക്കു പോയ വല്യ ഉസ്താദിന്‍‌റ്റെ വെളുത്ത വലിയ കുപ്പായം കൈക്കലാക്കി ഗേറ്റിനരികെ ,പള്ളിക്കുള്ളിലായി ഒളിച്ചിരുന്നു.സലീമും , ഹംസയും പള്ളിയില്‍ കാലു കുത്തിയ ഉടനെ ജമാല്‍ വലിയകുപ്പായമിട്ട് , രണ്ട് കയ്യും പൊന്തിച്ചും താഴ്ത്തിയും അലറാന്‍ തുടങ്ങി.ആദ്യം തരിച്ച് നിന്ന രണ്ടുപേരും , “ ന്റ്റ മ്മാ....ജിന്ന് ...ജിന്ന്...” എന്ന് ഓളിയിട്ട് പിന്തിരിഞ്ഞോടുമ്പോള്‍ കല്ലില്‍ തട്ടിവീണ ഹംസയുടെ മുകളില്‍ സെലീമും വീണു.

നിലവിലിയും , വീഴ്ചയുടെ ശബ്ദവും കേട്ട് ഉസ്താദും മുക്രിയും , ഓടിവരുന്നത് കണ്ട ജമാല്‍ കുപ്പായമഴിച്ച് പള്ളിപ്പറമ്പിലേക്ക് വലിച്ചെറിഞ്ഞെങ്കിലും കാര്യം ഏകദേശം ഉസ്താദിനു പിടികിട്ടിയിയിരുന്നു.
ഉസതാദിനെ കണ്ടപ്പോള്‍ സമാധനത്തോടെ സലീം എണീറ്റെങ്കിലും അവിടെത്തന്നെ ബോധമറ്റു കിടന്ന ഹംസയെ താങ്ങിയെടുത്ത് ഹൌളിന്റെ അടുത്ത് കിടത്തി മുഖത്ത് വെള്ളം തെളിച്ചു.മെല്ലെ കണ്ണ് തുറന്ന ഹംസ വെള്ളക്കുപ്പായമിട്ട ഉസ്താദിനെ കണ്ടപ്പോള്‍ വീണ്ടും ബഹളം വെച്ചു:
' ജിന്ന് ..ജിന്ന്.'
' ജിന്ന് അന്‍‌റ്റെ ബാപ്പ'
ഉസ്താദ് വീണ്ടും അവന്‍‌റ്റെ മുഖത്ത് വെള്ളം തെളിച്ചുകൊണ്ടിരുന്നു.കാര്യം പിടിവിട്ടു എന്ന് മനസ്സിലാക്കിയ ഞാ‍ന്‍ , ഭയങ്കര വയറ് വേദന എന്നും പറഞ്ഞ് വയറ്റില്‍ കയ്യമര്‍ത്തിപ്പിടിച്ചു.
' നാളെ ദര്‍സിന് വാടാ ...അന്‍‌റ്റെ വയറ്‌ വേദന ഞാന്‍ മാറ്റിത്തരാം '

ഞാന്‍ പിറ്റേന്ന് ദര്‍സിന് പോയില്ല.ഉസ്താദ് തുട അടിച്ച് പൊട്ടിച്ചതും , എനിക്ക് വെച്ചിട്ടുണ്ടെന്ന് പറഞ്ഞതും എല്ലാം ജമാല്‍ സ്കൂളില്‍ വെച്ച് പറഞ്ഞു. കോഴിക്കോട്‌ കോളേജില്‍ പഠിക്കുന്ന ഉറ്റ സുഹൃത്തും വഴികാട്ടിയുമൊക്കെയായ മണിയേട്ടന്‍ നാട്ടില്‍ അവധിക്കു വന്ന അന്ന്‌ രാത്രി ഞങ്ങള്‍ സെക്കന്‍‌ഷോക്ക് പോയി.

സിനിമയുടെ ഇട വേളക്ക് കടല വാങ്ങാന്‍ പോയ ഞാന്‍ , പെട്ടെന്ന് വളരെ അറിയുന്ന ഒരാള്‍ പുറത്ത് നില്‍ക്കുന്നത് കണ്ട് അടുത്ത് ചെന്ന് നോക്കി. ആളെ മനസ്സിലായ ഞാന്‍ വാണം വിട്ട പോലെ ടാക്കീസിനകത്തേക്കോടി‍.

ഇടവേള കഴിഞ്ഞപ്പോള്‍ സ്ക്രീനിലേക്ക് നോക്കുന്നതിന് പകരം , നാല് വരി മുന്നില്‍ , തലയില്‍ വെള്ളത്തൊപ്പിയില്ലാതെ , പുതിയ സില്‍ക്കിന്‍‌റ്റെ കുപ്പായമിട്ട് , അത്തറിന്‍‌റ്റെ മണം പരത്തി , കടലകോറിച്ച് സിനിമകണ്ടിരുന്ന ഉസ്താദിനെ നോക്കിയിരുന്നു.നിര്‍ബന്ധത്തിന് വഴങ്ങി , സിനിമ മുഴുമിക്കാതെ വീട്ടിലേക്ക് നടക്കുമ്പോള്‍ എല്ലാ സംഭവങ്ങളും മണിയേട്ടന് മനസ്സിലായി , രക്ഷപ്പെടാന്‍ ഒരു വഴിയും പറഞ്ഞ് തന്നാണ് പിറ്റേന്ന് കോഴിക്കോടിന് തിരിച്ചുപോയത്.

ദര്‍സിന് നേരത്തെ എത്തിയ എന്നെ കണ്ടപ്പോള്‍ വിരല്‍ ചുരുട്ടി തലക്ക് മുട്ടാന്‍ ഉസ്താദിനെ നോക്കി ഞാന്‍ ചിരിച്ചു.
' അസ്സലാമു അലൈകും....ഉസ്താദെ ..സിനിമ എങ്ങനെണ്ടായിരുന്നു..? '
ഇടിവെട്ട് കൊണ്ടത് പോലെ ഉസ്താദ് നിന്നു.
' എന്ത് സിനിമ..ഏത് ..സിനിമ ?.'
എല്ലാമെനിക്കറിയാമെന്ന് മനസ്സിലായ ഉസ്താദ് എന്‍‌റ്റെ തോളില്‍ കയ്യിട്ട് പള്ളിക്കുള്ളിലേക്ക് നടക്കുമ്പോള്‍ ദയനീയ മായി എന്‍‌റ്റെ മുഖത്തേക്ക് നോക്കി.

' സുവറെ...ആരൊടും പറയല്ലെട്ടാ ഇനി അന്നെ ഞാന്‍ തല്ലൂല്ല...'
പുറത്ത് പറയില്ലെന്ന് ആണയിടുപ്പിച്ച എന്നെ കുറെ പ്രാവശ്യം ഓത്ത് തെറ്റിച്ചെങ്കിലും ഉസ്താദ് തല്ലിയില്ല,ഇടക്ക് ഹംസയോട് ,
' അന്‍‌റ്റെ വാപ്പ ജിന്നാണോ ' എന്ന് ഞാന്‍ ചോദിച്ചത് കേട്ടപ്പോഴോ
' ഉസ്താതെ ഇവന്‍‌റ്റെ വാപ്പാക്ക് വിളിച്ചു '
എന്ന് ഹംസ പരാതി പറഞ്ഞപ്പോഴൊന്നും ഉസ്താദ് ശിക്ഷിച്ചില്ല ;
' അത് സാരല്ല ..ഞ്ഞ് ഓന്‍ വിളിക്കൂല..'
അപ്പോഴും ഞാന്‍ ഉസ്താദിന്‍‌റ്റെ കണ്ണ് പറയുന്നുണ്ടായിരുന്നു:
' സുവറെ ..ആരോടും..പറയരുത്..ട്ടോ '

7 Comments:

Anonymous Anonymous said...

Inji Pennu ന് നിര്‍ദ്ദേശത്തിന് നന്ദി, പിന്നെ എനിക്ക് ഞാനാവാ‍നാണിഷ്ടം,

പിന്നെ പാര്‍വതി,റീനി ,ഇത്തിരിവെട്ടം ദില്‍ബാസുരന്‍ ,സുമാത്ര Anony,
അപ്പൊള്‍ ദമനകന്‍, വിശാല മനസ്കന്‍ ,

മഴത്തുള്ളി കരീം മാഷ്‌ , ഞാന്‍ ആത്മാര്‍ഥമായ നന്ദി മനസ്സിന്റെ അടിത്തട്ടില്‍ നിന്നും അറീച്ചുകൊള്ളുന്നു

--
Posted by തറവാടി to തറവാടി at 8/29/2006 08:27:26 PM

October 26, 2007 at 12:36 PM  
Anonymous Anonymous said...

സിനിമ ഇനിയും നമുക്ക് കാണാം മാഷെ
കഥ കലക്കി
:)
ഉപാസന

October 26, 2007 at 3:58 PM  
Anonymous Anonymous said...

ഹ ഹ , കയ്യിലിരിപ്പ് പണ്ടേ ശരിയല്ല.അല്ലെ ?
ഓര്‍മ്മക്കുറിപ്പ് പെരുത്ത് ഇസ്ട്ടായി ട്ടോ.

October 28, 2007 at 1:44 PM  
Anonymous Anonymous said...

dear tharavaadi
comment kriyaathmakamanu.
nirdesangal sraddhikkam.
thankalude ezhuthineppatti thurannu ezhuthunnundu.
mk

November 2, 2007 at 2:35 PM  
Anonymous Anonymous said...

ഉസ്താദ് സിനിമ കണ്ടാല്‍ എന്താണു പ്രശ്നം? മതാചാരങ്ങള്‍ സിനിമയെ എതിര്‍ക്കുമെന്നു തോന്നുന്നില്ല. പിന്നെ?

October 14, 2008 at 8:51 PM  
Blogger ഹരീഷ് തൊടുപുഴ said...

നല്ല ഓര്‍മക്കുറിപ്പുകള്‍; ഇനിയും പോരട്ടെ...

January 8, 2009 at 6:08 AM  
Blogger ബഷീർ said...

ഇതൊരു പഴയ പോസ്റ്റാണല്ലോ. !

>>പള്ളിയിലെ മുഖ്യ പുരോഹിതനായ കുഞ്ഞമ്മു മുസലിയാര്‍ക്കും <<

ഇസ്‌ലാമില്‍ പുരോഹതരില്ലല്ലോ തറവാടീ

മുഖ്യ മുസ്ലിയാര്‍ എന്നാവും ഉദ്ദേശിച്ചതെന്ന് കരുതുന്നു.

ഉസ്താദും ശിഷ്യന്മാരും കൊള്ളാം .ചക്കിക്കൊത്ത ചങ്കരന്‍ എന്ന് ആരോ പറഞ്ഞത്‌ ഞാന്‍ ഇവിടെ പറയുന്നില്ല..

കൊള്ളാം ഓര്‍മ്മകള്‍:)

January 10, 2009 at 1:26 PM  

Post a Comment

Subscribe to Post Comments [Atom]

<< Home