Friday, April 3, 2009

വ്യതിയാനം

ചേക്കുക്കയുടെ വാടക സൈക്കിളിന് പഴക്കം കൂടിയതും ജനാര്‍ദ്ദനന്‍ മാഷുടെ തിളങ്ങുന്ന റിമ്മുള്ള സൈക്കിളുമാണ്‌ ഒരു സൈക്കിള്‍ വാങ്ങാനുള്ള ആഗ്രഹമുണ്ടാക്കിയത്. രാവിലെ സ്കൂളില്‍ പോകുന്ന മാഷുടെ സൈക്കിളിന്‍‌റ്റെ റിമ്മിന് നല്ല തിളക്കമായിരുന്നു. കഴുകിത്തുടച്ചതിനു ശേഷം വെളിച്ചെണ്ണ തുണിയില്‍ പുരട്ടിത്തുടച്ചാണിങ്ങനെ തിളക്കം വെപ്പിക്കുന്നത്രെ.


' മിണ്ടാതിരുന്നോ സൈക്കിളല്ല കാറാ വാങ്ങുന്നത് ' എന്താവശ്യത്തിനും ഉപ്പയുടെ പതിവിലുള്ള മറുപടി.

ഉറക്കം മെല്ലെ എന്നെ വിട്ടുപോയി . വളരെ വൈകി കണ്ണടയുന്ന ദിവസങ്ങളില്‍ ഹീറോയിലും , അറ്റ്ലസ്സിലും , എ വണ്ണിലും മാറി മാറി ഞാന്‍ സ്കൂളില്‍ പോയ്ക്കൊണ്ടിരുന്നു.മീന ടാക്കീസില്‍ നിന്നും രാത്രിയില്‍ സിനിമ കണ്ടു വരുന്ന വഴി കുറ്റിപ്പുറം പാലത്തില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടിമുട്ടുന്നതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അതിനു ശേഷംപുഴകടന്നാണ് സിനിമക്കു പോയിരുന്നത്, മണലിലൂടെ ഉരുട്ടല്‍ ശ്രമകരമെങ്കിലും മറ്റു വണ്ടികളില്ലാത്തതിനാല്‍ എനിക്കാവഴിതന്നെയായിരുന്നു ഇഷ്ടം.ഒരിക്കല്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ ആനക്കര ഇറക്കത്തില്‍ ബ്രേക്ക് കമ്പി പൊട്ടിയീട്ട് അവറു ഹാജിയുടെ കടയുടെ ചുമരില്‍ സൈക്കിള്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. റേഷന്‍ കട നടത്തുന്ന പാലപ്പുറത്തുകാരന്‍ നാണു ഓടിവന്നപ്പോഴേക്കും , ഒന്നും പറ്റിയില്ലെന്നും പറഞ്ഞ് ഞാന്‍ എഴുന്നേറ്റു നിന്നു.

"വേണങ്കി തിന്നാമതി , ഓനോട് വേഷംകെട്ട് വേണ്ടെന്ന് പറഞ്ഞോ"

ഉമ്മയുടെ ദയനീയതയൊന്നും ഉപ്പയുടെ തീരുമാനത്തെ മാറ്റിയില്ല. തോട്ടം നനക്കലില്‍ എന്‍‌റ്റെ ശ്രദ്ധകുറഞ്ഞത് ഉപ്പയെ ദേഷ്യം കൂട്ടി.ദിവസങ്ങള്‍ കടന്നുപോയി. എല്ലാ രാത്രികളിലും സൈക്കിളുകളില്‍ പലസ്ഥലങ്ങളില്‍ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങി.തേങ്ങയും അടക്കയും പെറുക്കുന്നതിനിടയിലുള്ള പതിവ് ഇളനീര്‍ വെട്ടി കുഞ്ഞന്‍ വിളിച്ചെങ്കിലും , ഞാന്‍ അതൊന്നും വാങ്ങാതെ എന്‍‌റ്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു.

"മാപ്ലേ , ഒന്ന് വാങ്ങിക്കാമായിരുന്നു..."
"ഉം..., രണ്ടീസം കഴിയട്ടെ"

ഗുരുവായൂര്‍ മേലഴിയം റൂട്ടിലോടുന്ന രമണിക്ക് തീരെ സ്പീഡ് പോരായിരുന്നു. വെറുതെയല്ല അവള്‍ രണ്ട് ട്രിപ്പ് മാത്രം ഓടുന്നത്. അല്‍‌പ്പം കൂടി സ്പീഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ട്രിപ്പ് കൂടെ ഓടിക്കൂടെ എന്നായിരുന്നു എന്‍‌റ്റെ ചിന്ത.കുന്നംകുളത്ത് കടകള്‍ക്കുള്ളില്‍ നിരത്തിവെച്ച വ്യത്യസ്ഥ കമ്പനികളുടെ സൈക്കിളുകളില്‍ ഞാന്‍ ഓടിനടന്നു തൊട്ടുനോക്കിക്കൊണ്ടിരുന്നു. ഏതെടുക്കണമെന്നെനിക്കു തീരുമാനിക്കാനായില്ല. ഉപ്പ കൈപിടിച്ച് പുറത്തുകടന്നപ്പോളാണ്‌ പകുതി ഭാഗങ്ങള്‍ ചാക്കുകൊണ്ട് കെട്ടിയ സൈക്കിള്‍ പുറത്ത് വെച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് , കടും പച്ച നിറത്തിലുള്ള മിന്നുന്ന റിമ്മുള്ള അറ്റ്ലസ്.

ഉരുട്ടിക്കൊണ്ട് ബസ് സ്റ്റാന്‍‌റ്റിലേക്ക് നടക്കുമ്പോള്‍ എന്നോട് ചിരിച്ചെതിരേറ്റവരോട് , അഭിമാനത്തോടെയും ഭാവഭേദമൊന്നുമില്ലാതെ നോക്കിയവരോട് ബെല്ലടിച്ചും ഞാന്‍ പ്രതികരിച്ചു.ഒരു കയ്യില്‍‌ സൈക്കിള്‍ പിടിച്ച് മറുകൈകൊണ്ട് ബസ്സിന്റ്റെ പിന്നിലെ കോണിയിലും പിടിച്ച് ,ഓരോ കോണിപ്പടവുകളും ചാടി കയറിയ യൂണിയന്‍‌‌കാരന്‍‌ താഴെ വീഴരുതേയെന്നു ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

കൂറ്റനാട്ടേക്കും തൃത്താലയിലേക്കും ഉള്ള കച്ചവടക്കാര്‍ക്ക് എന്തുകൊണ്ട് മറ്റുള്ള ബസ്സുകളില്‍ പോയ്ക്കൂടെന്ന എന്‍‌റ്റെ ചോദ്യത്തെ ധിക്കരിച്ച യൂണിയന്‍‌കാരോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും പെട്ടെന്ന് സാധനങ്ങള്‍ കയറ്റാന്‍ കെഞ്ചി.വാച്ചില്ലാത്ത എന്‍‌റ്റെ കയ്യില്‍ ഓരോ നിമിഷവും നോക്കിക്കൊണ്ട് പുറപ്പെടേണ്ട സമയം അതിക്രമിച്ചത് ഡ്രൈവറെ ഞാന്‍ അറിയീച്ചെങ്കിലും കണ്ടക്റ്ററുടെ ഡബിള്‍ ബെല്ലിനു വേണ്ടി അയാള്‍ കാത്തുനിന്നു.

ഡ്രൈവറുടെ ജോലിയൊടുള്ള ആത്മാര്‍ത്ഥതയില്ലായ്മ ബസ്സ് മുതലാളിയോട് അറിയിക്കും എന്ന ഘട്ടമെത്തിയപ്പോള്‍ ബസ്സെടുക്കാന്‍ അയാള്‍ തയ്യാറായി. വേഗത്തിലോടിക്കാന്‍ ഞാന്‍ കൊടുത്ത നിര്‍ദ്ദേശം ഡ്രൈവര്‍ പെട്ടെന്നനുസരിച്ചത് എന്നെ സന്തോഷിപ്പിച്ചെങ്കിലും പെരുമ്പിലാവ് ഇറക്കത്തില്‍ എതിരെ വന്ന ചെങ്കല്‍ ലോറിക്ക് വഴികൊടുത്തപ്പോള്‍ ബസ്സുലഞ്ഞതെന്നെ ആശങ്കാഭരിതനാക്കി. മുകളില്‍ കയറി സൈക്കിളിനൊന്നും പറ്റിയില്ലെന്ന് തിട്ടപ്പെടുത്തിയതിനു ശേഷം റോഡിലൂടെ പോയിരുന്ന പഴയസൈക്കിളുകളെ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു.

കൂറ്റനാട് കുമ്പിടിയിലേക്കുള്ള റോഡില്‍ പള്ളിക്ക് മുമ്പില്‍ ബസ്സ് നിര്‍ത്തിയിട്ട് ചായകുടിക്കാന്‍ പോയ ഡ്രൈവറുടെയും കണ്ടക്റ്ററുടേയും നിരുത്തരവാദിത്വം എന്നെ ചൊടിപ്പിച്ചെങ്കിലും ,സീറ്റില്‍ ഇരുന്ന് തന്നെ സൈക്കിള്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞത് വീണ്ടും കെട്ടാന്‍ പറ്റിയതിനാല്‍ അവര്‍ നിര്‍ത്തിയതെത്ര നന്നായെന്നും സമാധാനിച്ചു.

ബസ്സിന് മുകളിരിക്കുന്ന സൈക്കിള്‍ വെയിലു കൊള്ളാതിരിക്കാതിരിക്കാന്‍ ഓടിക്കുണ്ടിരിക്കുന്ന ബസ്സിന്‍‌റ്റെ മുകളില്‍ കയറിനിന്ന് എന്‍‌റ്റെ തണല്‍ കൊടുത്തെങ്കിലും ബസ്സിന്‍‌റ്റെ അമിത വേഗത പേടിപ്പിച്ചു , അവസാനം തൃത്താലയില്‍ നിര്‍ത്തിയപ്പോള്‍ , പലചരക്കുകടയിലേക്കുള്ള മൂന്ന് അരിച്ചാക്കുകളില്‍ ഒന്ന് കീറി കീറി അതിലെ അരിയെല്ലാം കളഞ്ഞ് ആ ചാക്കുകൊണ്ട് മുകളില്‍ വിരിച്ചപ്പൊള്‍ മാത്രമാണെനിക്കു സമാധാനമായത്. മുകളില്‍ വിരിച്ച ചാക്ക് പറന്നുപോകാതിരിക്കാന്‍ അലുമിനിയപ്പാത്രങ്ങള്‍ വെച്ച ചാക്ക് കയറ്റി വെച്ച് വീണ്ടും കെട്ടി.

കൂടല്ലൂരിലെ കര്‍ഷിക സഹകരണ ആപീസിന്റെ മുന്നിലെത്തിയപ്പോള്‍ , ബസ്സിനു മുന്നില്‍ ചാടിയ പശുവിനെ ഇടിക്കാതിരിക്കാന്‍ ബസ്സ് വെട്ടിച്ച ഡ്രവറുടെ തന്തക്ക് ഞാന്‍ വിളിച്ചത് അയാള്‍ കേള്‍ക്കാത്തതു നന്നായെന്നു പിന്നീടെനിക്കു തോന്നി. പശുവിന്‍‌റ്റെ കഴുത്തില്‍ കെട്ടിയ കയറിന്‍‌റ്റെ അറ്റം പിടിക്കാന്‍ ഇടക്കിടക്ക് തഴുകയും പിടികിട്ടാതെ വീണ്ടും പിന്നാലെ ഓടുകയും ചെയ്യുന്ന ചെക്കന്‍ അവസാനം പാടത്ത് വീണതും കണ്ടെങ്കിലും എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. അലുമിനിയപ്പാത്രങ്ങള്‍ അടങ്ങിയ ചാക്ക് സൈക്കിളില്‍ കോറലുണ്ടാക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ആക്രോശത്തോടെ ബസ്സ് നിര്‍ത്തിപ്പിച്ച ഞാന്‍ , അലുമിനിയപ്പാത്രങ്ങള്‍ നിറച്ച ചാക്ക് സൈക്കിളിന്‍ മുകളില്‍ നിന്നും വലിച്ചുനീക്കി.

കുഞ്ഞന്‍ ഞങ്ങളെ കാത്ത് ബസ്സ്റ്റാന്‍‌റ്റില്‍ കാത്തുനിന്നിരുന്നു. അരിച്ചാക്കും മറ്റു സാധനങ്ങളും ഇറക്കിയതിന് ശേഷം മാത്രം സൈക്കിള്‍ ഇറക്കിയ ആള്‍ക്ക് കുറച്ച് പൈസ കൊടുത്താല്‍ മതിയെന്ന് ഞാന്‍ ഉപ്പയൊട് പറഞ്ഞു.
തുണി വെളിച്ചെണ്ണക്കുപ്പിയില്‍ മുക്കിയെടുത്തതുമ്മയെ പ്രകോപിപ്പിച്ചെങ്കിലും , ഒന്നും പറഞ്ഞില്ല. റിമ്മിലും , ഓരോ കമ്പിയിലും ശ്രദ്ധയോടെ ഞാന്‍ വെളിച്ചെണ്ണ പുരട്ടി.രാത്രിയില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ പലപ്രാവശ്യം വന്ന കള്ളനെ ജനലില്‍ കൂടി ഞാന്‍ ശബ്ദമുണ്ടാക്കി ഓടിപ്പിച്ചു.

' ഉമ്മാ റേഷങ്കടേല് ഇന്നു തന്നെ പോകാം'
'ഈ മാസത്തെ പഞ്ചാരയല്ലെ നാലീസം മുമ്പെ വാങ്ങിയത് '

വട്ടംകുളം റോടില്‍ വെച്ചാണ് അതു സംഭവിച്ചത് ചവിട്ടിയിട്ടും സൈക്കിള് നീങ്ങുന്നില്ല. ഉള്‍ക്കിടിലത്തോടെ ഞാനതുമനസ്സിലാക്കി , പിന്നിലെ ടയറ് പഞ്ചറായിരിക്കുന്നു. എത്രദൂരം പഞ്ചറായ ടയറുകൊണ്ട് ചവിട്ടി എന്നതായിരുന്നു ഏറ്റവും വിഷമിപ്പിച്ചകാര്യം.കാറ്റില്ലാത്ത സൈക്കിള് ചവിട്ടിയാല് റിമ്മ് കോടും . സൈക്കിള്‍ കടവരെ ഉരുട്ടിനടക്കുമ്പോള്‍ പിന്നിലെ റിം കോടരുതെന്ന് കരുതി പലപ്പോഴും ഞാന്‍ സൈക്കിള്‍ പൊക്കിപ്പിടിച്ചായിരുന്നു ഉരുട്ടിയത്.

ദിവസവും സൈക്കിള്‍ കട്ടുകൊണ്ടു പോകാന്‍ കള്ളന്‍ വന്നുവെന്ന് സ്വപ്നം കണ്ടിരുന്നതിനാല്‍ അടുക്കളയിലേക്ക് മാറ്റാനുള്ള സമ്മതം തന്നെങ്കിലും , എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ നേരമേ വെക്കാവൂ എന്ന ഉമ്മയുടെ ഉടമ്പടി തെറ്റിച്ചത് പലപ്പോഴും യുദ്ധത്തില്‍ കലാശിച്ചിരുന്നു. വെളിച്ചണ്ണക്കുപ്പി പെട്ടെന്ന് കാലിയാവുന്നതിന്‍‌റ്റെ കാരണം മനസ്സിലായതോടെ , മണ്ണെണ്ണ യായാലും കുഴപ്പമില്ല എന്നാല്‍ പെയിന്റിന്റെ ഭാഗത്ത് ശ്രദ്ധിച്ചാല്‍ മതി എന്ന വിവരം വളരെ ആശ്വാസകരമായി. മഴക്കാലത്ത് അടുക്കളയില്‍ കയറിയ മണ്ണിന്‍‌റ്റെ അളവ് പശുതൊഴുത്തില്‍ ഒരു ചെറിയ ഭാഗം സൈക്കിളിനുമാത്രമായി ഉണ്ടാക്കാന്‍ കുഞ്ഞന്‍ നിര്‍ബന്ധിതനായി.

****************************************

ദുബായ് ദേര നൈഫില്‍ റോഡിന് രണ്ടു വശത്തുമുള്ള കടകളുടെ അകത്തും പുറത്തും വെച്ചിരിക്കുന്നവ വിവിധതരം സൈക്കിളുകള്‍ നോക്കി ഞാന്‍ മെല്ലെ ഡ്രൈവ് ചെയ്തു. ബാറ്ററിക്ക് ഓടുന്ന ബൈക്കായിരുന്നു മനസ്സില്‍ .മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്നുമാണ് രണ്ട് പേര്‍ക്കിരിക്കാവുന്ന ബാറ്ററിക്കോടുന്ന കാര്‍‌ വാങ്ങിയത്. പാദത്തിനടുത്തുള്ള ചെറിയ സ്വിച്ചില്‍ കാലുകൊണ്ട്മര്‍ത്തിയാല്‍ ഓടുന്ന കാര്‍ ഫോര്‍ വീല്‍ കാറുകളുടെ രൂപത്തിലാണ് നിര്‍മ്മിച്ചിരുന്നത്.

എന്നും വൈകീട്ട് ഫൂട്ട് പാത്തിലൂടെ കാറോടിച്ചു പോകുന്ന ആജുവിനെ ഓഫീസില്‍ നിന്നും വരുന്ന ഞാന്‍ വിഷ് ചെയ്യാറുണ്ടായിരുന്നു.ഒരിക്കല്‍ മണല്‍ കൂനയിലൂടെ ഓടിച്ചപ്പോള്‍ മണല്‍ ഉള്ളില്‍ കയറിയതില്‍ പിന്നെ കാറ് പ്രവര്‍ത്തിക്കാതായി.

ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന ബൈക്കെനിക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല. അവസാന ശ്രമമായാണ്പുതിയതായി തുടങ്ങിയ ബര്‍ഷയിലെ ലുലുവില്‍ പോയത്. അവനൊരു സര്‍പ്രൈസാവട്ടെ എന്നുകരുതി ബൈക്ക് കാറില്‍ തന്നെ വെച്ചു ഞാന്‍ വീട്ടിലേക്ക് നടന്നു, ആജുവിന് ബൈക്ക് വളരെ ഇഷ്ടമായി.മൂന്നാം ദിവസം ദിവസം ബൈക്കുരുട്ടിവന്ന ആജു സ്വയം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

'ഉപ്പച്ചി , അവര്‍ മൂന്ന് പേരും ഒരുമിച്ചാണിരുന്നത് , ഞാന്‍ പറഞ്ഞതാ..'

ഗീയര്‍ ബോക്സ് തുറന്ന എനിക്ക് മനസ്സിലായി , മൂന്ന് പേര്‍ ഒരുമിച്ചിരുന്ന് മണലിലൂടെ ഓടിച്ചത് , പല്‍ചക്രങ്ങള്‍ മൂന്നെണ്ണം തകര്‍ന്നിരിക്കുന്നു. അങ്ങനെ ഒമ്പത് വയസ്സിനുള്ളില്‍ അഞ്ചാറ് സൈക്കിളുകള്‍ക്കും ഒരു കാറിനും പിറകെ ബൈക്കും കുറച്ച് നാളത്തെ ബാല്‍ക്കണി വാസത്തിലേക്കും അതിനു ശേഷം മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കളക്റ്ററിലേക്കും.

Labels:

4 Comments:

Blogger ആത്മ/പിയ said...

ഒരു കഥ വായിച്ചിട്ടു വന്നപ്പോഴേക്കും മറ്റൊരു കഥകൂടി!
വളരെ വളരെ നല്ല എഴുത്ത്.
ആശംസകള്‍!
അഭിനന്ദനങ്ങള്‍!

April 3, 2009 at 6:00 PM  
Blogger ചീര I Cheera said...

ഇത് മുമ്പ് വായിച്ചിട്ടുണ്ടല്ലോ, വായിച്ച ഓര്‍മ്മയുണ്ട്. (ഇല്ലേ ഇനിപ്പോ??)

April 6, 2009 at 4:01 PM  
Blogger തറവാടി said...

പി.ആറെ,

സംഭവം പഴയവന്‍ തന്നെ, സൈറ്റ് മാറ്റിയപ്പോള്‍ പബ്ലീഷായതാ.
പിന്നെ ഓര്‍മ്മക്ക ഒരു :)

April 6, 2009 at 7:13 PM  
Blogger വീകെ said...

കുഞ്ഞുന്നാളിൽ കിട്ടുന്ന ഇത്തരം
സാധനങ്ങൾ വളരെ ഭദ്രമായി നമ്മൾ
സൂക്ഷിച്ചു കൊണ്ടുനടക്കാറുണ്ട്.

ആ സൈക്കിൾ വീട്ടിലെത്തുന്നതുവരെയുള്ള താങ്കളുടെ ആകാംക്ഷ നിലമിർത്തിയിട്ടുണ്ട്.

ആശംസകൾ.

April 14, 2009 at 3:41 PM  

Post a Comment

Subscribe to Post Comments [Atom]

<< Home