Saturday, April 25, 2009

‘ഓര്‍മ‘ ഒരോര്‍മ്മ

അതിനു ശേഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ഒരു നിക്കാഹിലൂടെ ഔദ്യോഗീകരിക്കപ്പെട്ടിട്ട്‌ ഇന്നേക്ക്‌ പതിനാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിവാഹശേഷം അവള്‍ അവിടെതന്നെ പഠിക്കുകയും ,ഞാന്‍ തൃശ്ശൂരില്‍ ജോലിയും ചെയ്തിരുന്നതിനാല്‍ , കോളേജിനടുത്തുതന്നെയായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്‌.


മിക്കവാറും ദിവസങ്ങളില്‍ അവളുടെ വീട്ടില്‍നിന്നും വരുന്ന ചപ്പാത്തിയും കോഴിക്കറിയും മറ്റു പലഹാരങ്ങളും വീട്ടിലെ അടുപ്പിന്‌ വിശ്രമം കൊടുത്തിരുന്നെങ്കിലും , ഉപ്പ കൊണ്ടുവരാറുള്ള , അരി , പച്ചക്കറി ഇത്യാദിസാധനങ്ങള്‍ ഇടക്കൊക്കെ അടുപ്പിനേയും തിരക്കുള്ളതാക്കി.

കോളേജിലെകുട്ടികളും , അടുത്തുള്ള സാറന്‍മാരുടെകുട്ടികളും പലപ്പോഴും വീട്ടില്‍ വരാറുള്ളതിനാല്‍ അവിടെ ഒരു ഹോസ്റ്റല്‍ അന്തരീക്ഷമായിരുന്നു.

അക്കാലത്തെക്കുറിച്ച് പല ഓര്‍മ്മകളുണ്ടെങ്കിലും ,‍ ആദ്യം മനസ്സില്‍ വരിക ശനിയാഴ്ചകളിലെ തൃശ്ശൂര്‍‍ - ആനക്കര സ്കൂട്ടര്‍ യാത്രയാണ്‌.

രാവിലെ വീട്ടില്‍നിന്നും പുറപ്പെടുന്ന ഞങ്ങള്‍ ഹൈവേയിലൂടെ അതിവേഗതയില്‍ ഓടുന്ന ബസ്സുകളെ പേടിച്ച്‌ ഉള്‍വഴികളാണ്‌ എപ്പോഴും തിരഞ്ഞെടുത്തിരുന്നത്‌.

ഉള്‍വഴിയില്‍ നിന്നും കുന്നംകുളം കഴിഞ്ഞാണ്‌ ഹൈവേയില്‍ കയറുക , അവിടെത്തന്നെയായിരുന്നു ഹോട്ടല്‍ 'ഓര്‍മ' യുള്ളത്‌.

‘ഓര്‍മ’ യിലെ അപ്പം - മുട്ടക്കറി കോമ്പിനേഷന്‍റ്റെ രുചിയോടൊപ്പം അവിടെയുള്ളവരുടെ നല്ല പെരുമാറ്റവും എപ്പോഴും അവിടെ കയറാന്‍ പ്രേരിപ്പിച്ചിരുന്നു.

സ്കൂട്ടര്‍ നിര്‍ത്തുമ്പോഴേക്കും , വെളുത്ത്‌ , മെലിഞ്ഞ , അമ്പതു വയസ്സു തോന്നിക്കുന്ന , ജോലിക്കാരന്‍ ചിരിച്ചുകൊണ്ട്‌ വരവേല്‍ക്കും.

ഫര്‍സാന ജനിച്ചതിനു ശേഷവും 'ഓര്‍മ' യിലെ ഈ പതിവ്‌ ഞങ്ങള്‍ തെറ്റിച്ചിരുന്നില്ല.
കുട്ടികളെ ഇരുത്തുന്ന ബാഗില്‍ മോളെ ഇരുത്തി ,മഴയുള്ള സമയത്ത്‌ റയിന്‍കോട്ടുമിട്ട്‌ സ്കൂട്ടറില്‍ പോയിരുന്നത്‌ റോഡിനിരുവശവുമുള്ള പലര്‍ക്കും ആദ്യമൊക്കെ ഒരു പുതുമയായിരുന്നു.

പ്രാതല്‍ കഴിഞ്ഞ്‌ വീണ്ടും പെരുമ്പിലാവ്‌ , ചാലിശ്ശേരി , പടിഞ്ഞാറങ്ങാടിവഴി തുടരുന്ന യാത്ര വീട്ടില്‍ അവസാനിക്കുമ്പോഴേക്കും ഒമ്പതുമണി കഴിഞ്ഞിരിക്കും.

എല്ലാദിവസവും രാവിലെ തോട്ടത്തില്‍ പോകാറുള്ള , ഉപ്പ ശനിയാഴ്ചകളില്‍ ഞങ്ങളെക്കാത്ത്‌ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടകും.

പഠനം കഴിഞ്ഞ്‌ അവള്‍ വളാഞ്ചേരി എം.ഇ.എസ്‌ എഞ്ചിനീയറിങ്ങ്‌ കോളേജിലും ഞാന്‍ കോഴിക്കോട്‌ സ്റ്റീല്‍ പ്ളാന്‍റ്റിലും ജോലിയില്‍ പ്രവേശിച്ചതോടെ ഈ സ്കൂട്ടര്‍ യാത്ര വളരെ ചുരുങ്ങി.

പത്തു വര്‍ഷം മുമ്പ്‌ ദുബായിലേക്കു ചേക്കേറിയതോടെ 'ഓര്‍മ' ഒരോര്‍മ്മ മാത്രമായി.

ഹൈവേയില്‍ പിന്നീട്‌ കുറെ പുതിയ ഹോട്ടലുകള്‍ വന്നെങ്കിലും , ഇന്നും ആ വഴിയിലൂടെ പോകുമ്പോള്‍ 'ഓര്‍മ'യില്‍ കയറുന്നതു മുടക്കാറില്ലെങ്കിലും , ആ ചേട്ടനില്ലാത്തതിനാലാണോ , കാല വ്യത്യാസമാണോ എന്നറിയില്ല ,

പണ്ടത്തെ ആ സ്കൂട്ടര്‍ യാത്രക്കിടയിലെ 'ഓര്‍മ' യിലെ പ്രാതലിന്റ്റെ രുചി തോന്നാറില്ല.

ഇന്ന്‌ ഞങ്ങളുടെ പതിനാലാം വിവാഹ വാര്‍ഷികം.

വിവാഹജീവിതത്തില്‍ ഏറ്റവും ദുഃഖം തരുന്ന ഒന്നാണ്‌ വിരഹം ,
ദൈവാനുഗ്രഹത്താല്‍ ഈ പതിനാലുകൊല്ലത്തില്‍ നാലുമാസ
മാത്രമെ പിരിഞ്ഞിരിക്കെണ്ടി വന്നിട്ടുള്ളൂ.

ആ ഭാഗ്യം ഇനിയുള്ള ജീവിതത്തിലും തരണേ എന്നാണു പ്രാര്‍ത്ഥന.

മരിച്ചുകഴിഞ്ഞ്‌ , ഒരാഗ്രഹം പറയാന്‍ ദൈവം അനുവാദം തന്നാല്‍
ചോദിക്കേണ്ടത് ഇപ്പോഴേ എന്‍റ്റെ മനസ്സിലുണ്ട്‌.

5 Comments:

Blogger കാട്ടിപ്പരുത്തി said...

പ്രാര്‍ത്ഥനയോടെ------

April 25, 2009 at 9:30 AM  
Blogger കുറുമ്പന്‍ said...

ഇന്ന് 'ഓര്‍മ്മ' ഉണ്ടോ അവിടെ...?
'ഓര്‍മ്മ' പോയീന്നാണെന്റെ ഓര്‍മ്മ...

April 26, 2009 at 11:38 AM  
Blogger തറവാടി said...

കുറുമ്പന്‍,

'ഓര്‍മ്മ' ഇപ്പോള്‍ അവിടെ ഇല്ലെന്നാ തോന്നുന്നത്.

April 26, 2009 at 11:51 AM  
Blogger Bindhu Unny said...

വൈകിയെങ്കിലും വിവാഹവാര്‍ഷികാശംസകള്‍.
ഇനിയും വിരഹം വരാതിരിക്കട്ടെ നിങ്ങളുടെ ജീവിതത്തില്‍. :-)

May 8, 2009 at 6:28 PM  
Blogger ബഷീർ said...

വിവാഹ വാര്‍ഷിക ആശംസകള്‍ ഞാന്‍ നേര്‍ന്നിരുന്നല്ലോ..അത് വേറെ പോസ്റ്റായിരുന്നോ ?
കിടക്കട്ടെ. ഇവിടെം ഒരു ഒന്നര..അല്ല രണ്ട് ആശംസകള്‍.. ഇന്ന് വല്യമ്മായിക്കു കൈമാറുക..

May 13, 2009 at 6:36 PM  

Post a Comment

Subscribe to Post Comments [Atom]

<< Home