തറവാടി

 

Sunday, August 16, 2009

അവധിക്കാലം

അങ്ങിനെ ഒരവധിക്കാലം കൂടി കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തൊമ്പത് ദിവസങ്ങളിലധികം നാട്ടില്‍ നില്‍ക്കാനായത് പല ചിന്തകള്‍ക്കും മാറ്റം വരുത്തി. ഓരോ തവണ ദുബായിലേക്ക് തിരികെ പോരുമ്പോഴും ഉണ്ടാവാറുള്ള വിങ്ങല്‍ ഉണ്ടാവാതിരുന്നതും അതുകൊണ്ട് തന്നെ; ചില അനുഭവങ്ങള്‍ , പാളിച്ചകളും!.

ഡ്രൈവിങ്ങ്:

ദുബായില്‍ വരുന്നതിന് മുമ്പ് തന്നെ നാട്ടില്‍ സ്ഥിരമായി ഡ്രൈവ് ചെയ്തിരുന്നതിനാല്‍ നാട്ടിലെ ശൈലി നല്ല വശമാണ്. ഇവിടെ വണ്ടി ഓടിച്ച് പരിചയിച്ചാല്‍ നാട്ടില്‍ ഓടിക്കാന്‍ സാധാരണ പലരും കഷ്ടപ്പെടാറുണ്ട് പ്രത്യേകിച്ചും നാട്ടില്‍ ആദ്യകാലത്ത് ഡ്രൈവിങ്ങ് ചെയ്യാത്തവര്‍ അതിനുള്ള പ്രധാന കാരണം സ്റ്റിയറിങ്ങിലുള്ള സ്ഥലമാറ്റം മാത്രമല്ല രണ്ടിടത്തുമുള്ള ആളുകളുടെ ഡ്രൈവിങ്ങ് രീതിതന്നെയാണ്.

ദുബായില്‍ ട്രാക്കിലൂടെ ആളുകള്‍ കാറോടിക്കുമ്പോള്‍ നാട്ടില്‍ കാര്‍ ആളുകള്‍ ട്രാക്കിലൂടെ ഓടിക്കുന്നു. ഈ വ്യത്യാസം ഡ്രൈവിങ്ങ് ഒരു 'ജോലി'യാക്കുന്നു. ദിവസേന നൂറ്റമ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് ഡ്രൈവ് ചെയ്ത് ജോലിക്ക് പോകുന്ന എനിക്ക് നാട്ടില്‍ അമ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ നാല് മണിക്കൂര്‍ വിശ്രമം വേണ്ടിവരുന്നു, മാനസിക സംഘര്‍ഷം വേറേയും.

ഇളനീര്‍:

വീണ തേങ്ങകള്‍ പെറുക്കുന്നതിനിടെ അടുത്ത തെങ്ങില്‍ കയറാന്‍ തയ്യാറെടുക്കുന്ന കുഞ്ഞനെ ഇടങ്കണ്ണിലൂടെ ഞാന്‍ നോക്കും, സ്വല്‍‌പ്പം തേങ്ങയുള്ള ഇളനീരാണ് എന്റെ നോട്ടത്തിന്റെ ലക്ഷ്യമെന്നറിയുന്നതിനാല്‍ നെറ്റിയില്‍ കൈകൊണ്ട് സൂര്യനെ മറച്ച് മുകളിലേക്ക് നോക്കി കുഞ്ഞന്‍ ഒന്നിരുത്തിമൂളും ' നോക്കട്ടെ കുട്ട്യേ ണ്ടെങ്കി ഇടാം '.

ഇട്ടാലും മുഴുവന്‍ പെറുക്കി കൂട്ടിയാലെ കുഞ്ഞന് ഇളനീര്‍ വെട്ടിത്തരാന്‍ അനുവാദമുള്ളുവെങ്കിലും, തേങ്ങാകൂട്ടത്തില്‍ നിന്നും കുറച്ചകലെക്ക് മാറ്റിവെച്ച ഇളനീര്‍ തേങ്ങകളെ നോക്കുമ്പോള്‍ പെറുക്കലിനാക്കം കൂടും. എല്ലാം പെറുക്കികൂട്ടിയതിന് ശേഷം വെട്ടിയ ഇളനീരില്‍ നിന്നും ഒരു തുള്ളി നിലത്തുകളയാതെ കുടിക്കുന്നത് വല്ലാത്ത അനുഭവമായിരുന്നു വിയര്‍പ്പിന്റെ കൂലിയായതിനാലാവാം.

സ്വന്തമാക്കിയ തറവാട്ട് പറമ്പിന്റെ നടുവില്‍ നിന്ന് 'ഇളനീരുണ്ടാവുമോ?' എന്ന ചോദ്യം മുഴുമിക്കുന്നതിന് മുമ്പെ തെങ്ങിന്റെ പകുതിയിലെത്തിയ മോഹനന്‍ താഴെ ഇട്ടത് നാല്‍ണ്ണം. വെട്ടിമിനുക്കിയതിന് ശേഷം കുടിക്കാനായി കയ്യില്‍ തന്നിട്ടും കുടിക്കുമ്പോള്‍ വശങ്ങളിലൂടെ താഴേക്കും വീഴുന്നുണ്ടായിരുന്നു. ഇളനീരിന് മധുരം കുറഞ്ഞിട്ടാണോ അതോ തോന്നാത്തതിനാലാണോ എന്തെന്നറിയില്ല പഴയ അനുഭവമേ ഉണ്ടായിരുന്നില്ല.

മീന്‍ പിടുത്തം:

ഇഷ്ടങ്ങളില്‍ ഒന്നാണ് മീന്‍ പിടുത്തമെങ്കിലും കയ്യില്‍ കിട്ടിയ മീനിനെ തിന്നാന്‍ പണ്ടും ഇഷ്ടമല്ല.മീനിനുള്ള ഇരയായി മണ്ണിരയെയോ മണ്ണട്ട എന്ന ചെറു പ്രണിയെ കോര്‍ക്കാനും പണ്ട് വലിയ വിഷമമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഇര കോര്‍ക്കാനായി മറ്റുള്ളവരുടെ സഹായം തേടുന്നതുകണ്ടപ്പോള്‍ ഉമ്മക്ക് തമാശ, ' പറ്റാത്ത പണിക്ക് പോണോ? ' ഒപ്പം പരിഹാസവും.ഇതെല്ലാം ഒഴിവക്കാനായാണിത്തവണ ദുബായില്‍ നിന്നും പ്ലാസ്റ്റിക് ഇരകള്‍ കോര്‍ത്ത ചൂണ്ടക്കൊളുത്തും കൊണ്ടുപോയത്.

ബുദ്ധി അധികമായതിനാലാണോ എന്തോ ഒറ്റ മീനുകളും എന്റെ ചൂണ്ടയെ കണ്ട ഭാവം നടിച്ചില്ല. ഒരു ചെറു പരല്‍ മീന്‍ പോലും കിട്ടാതെ തറവാട്ടുകുളത്തില്‍ നിന്നും ഞാന്‍ പിന്‍‍‌വാങ്ങി. ചിറക്കലിലെ പുഴയിലും ഇതുതന്നെ സംഭവിച്ചു. കഴിഞ്ഞ തവണ സാധിക്കാതിരുന്ന ബോട്ട് സവാരിയില്‍ അവസാനം മീനുകള്‍ സഹകരിച്ചു , പുതിയ ഇരയെയും കണ്ടെത്തി ചേറിയ തോതില്‍ വെള്ളം ചേര്‍ത്ത മൈത.ബോട്ട് യാത്ര നല്ല അനുഭവമായിരുന്നു എന്നാല്‍ ആലപ്പുഴയിലെ കൊതുകള്‍ക്ക് എന്നെ ഒഴിവാക്കാന്‍ മനസ്സുവന്നില്ല അതുകൊണ്ട് തന്നെ ഉറക്കം തഥൈവ.

നവരസങ്ങള്‍:

താമസം തൃശ്ശൂരാണെങ്കിലും ഇടവിട്ട് നാട്ടില്‍ പോകാറുണ്ടായിരുന്നു. റോടിന്റെ വശത്തൂടെ തല കുമ്പിട്ട്, കൂന്ന് നടക്കുന്ന ആളെ പിന്നില്‍ നിന്നേ മനസ്സിലായി, കുഞ്ഞന്‍. കറ് നിറുത്തി നീട്ടി വിളിച്ചു. എന്തൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തെ ഗൗനിക്കാതെ അടുത്തിരുന്ന രണ്ട് ദിവസം മുമ്പെ നാട്ടിലെത്തിയ ഇക്കയുടെ മകനോടായി കുഞ്ഞന്റെ കുശലം.

' എന്താ കുഞ്ഞാ എന്നെ മനസ്സിലായില്ലെ?' എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ' കണ്ടിട്ടുണ്ട് ശെരിക്കും മനസ്സിലായില്ലാട്ടോ' എന്ന മറുപടികേട്ടപ്പോള്‍ ഇക്കയുടെ മകന്‍ മുന്നോട്ടാഞ്ഞു.' കുഞ്ഞാ ഇതിളേപ്പയാണ് '.കേള്‍ക്കേണ്ട താമസം കുഞ്ഞന്‍റ്റെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞു, ഇരുപത്തഞ്ച് വര്‍ഷങ്ങളായിരിക്കാം കുഞ്ഞന്റെ മുഖത്തൂടെ കടന്നുപോയത്.

ആഘോഷിക്കുന്നവര്‍:

മാധ്യമ വര്‍ഗ്ഗത്തിന്റെ ആഘോഷം ഞെട്ടിച്ചില്ലെങ്കിലും അവഞ്ജ തോന്നിപ്പിച്ചു. മുരളി, രാജന്‍ പി. ദേവ്, ലോഹിത ദാസ്, H1N1 അങ്ങിനെ ആഘോഷങ്ങളുടെ ഒരു സുവര്‍ണ്ണകാലമായിരുന്നു.പറയാതെ വയ്യ ഇതില്‍ പങ്കെടുക്കാനാവാതെ പോയത് മറ്റാരുമല്ല നടി കാവ്യമാധവന്‍ തന്നെയായിരുന്നു പിന്നെ മറ്റ് ചിലരും!.

നഷ്ടം:

ഓരോ തവണ നാട്ടില്‍ പോകുമ്പോളും ചില കസേരകള്‍ ഒഴിഞ്ഞുകിടക്കറുണ്ട്. ഒഴിഞ്ഞ കസേരകള്‍ കാണുന്ന സമയത്തുണ്ടാകുന്ന വേദന താത്കാലികമായിരിക്കുകയും ചെയ്യും. എന്നാല്‍ മനസ്സില്‍ പ്രതിഷ്ടിച്ച കസേരകള്‍ ഒഴിഞ്ഞുകാണുന്നത് തീരാ വേദനയാണ്. ഉമ്മയെ കണ്ട് കഴിഞ്ഞാല്‍ പിന്നീടുള്ളത് തൊട്ട് പിന്നിലുള്ള കുട്ടന്‍ നായരെയാണ്. പൂമുഖത്ത് കസേരയിലിരുന്ന് കാലുകള്‍ മുന്നിലേക്ക് നീട്ടിവെച്ചിരിക്കുന്ന അദ്ദേഹം ഇനിയില്ല.

സിനിമ:

മിക്കതും കണ്ടു, നല്ല സിനിമകള്‍ ഒരു സ്വപ്നം തന്നെയാണെന്ന് ബോധ്യമായി.

ചെറായി:

മനസ്സില്‍ നിന്ന് ചിലരെ പറിച്ചെറിയാനും, പുറത്തായിരുന്ന ചിലരെ മനസ്സിലേക്ക് കുടിയിരുത്താനും സഹായമായ ഒരനുഭവം. അനര്‍ഹരായ ചിലര്‍ക്ക് കുറച്ചുകാലം കൊടുത്ത ബഹുമാനം ഇനി കൊടുക്കേണ്ടെന്നത് സന്തോഷമല്ല ഉണ്ടാക്കുന്നത് ദുഖമാണ്.ഇത്രയും കാലം കൊടുത്തത് വെറുതെയായല്ലോ എന്ന ചിന്തയല്ല മറിച്ച് ' എന്തിനേയും ചെമ്പെന്ന് കരുതണം' എന്ന ഉമ്മയുടെ പ്രമാണം വീണ്ടും തെറ്റുന്നല്ലോ എന്നതുതന്നെ!.

Labels: