തറവാടി

 

Saturday, May 24, 2008

കിട്ടേണ്ട സമയത്ത് കിട്ടണം.

ഗ്രോസറിയില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഹംസയുടെ മുഖത്ത് പതിവിലുള്ള പുഞ്ചിരിയില്ല. നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്ന വെള്ളിയാഴ്ചകളില്‍ ഇത് പതിവാണ് ആറുവയസ്സുകാരി മകളുമായി ഒന്നുകില്‍ മുഴുവന്‍ സംസാരിച്ചുതീരുന്നതിന് മുമ്പെ പൈസ കഴിഞ്ഞ് ടെലിഫോണ്‍ കട്ടാവും അല്ലെങ്കില്‍ ഉമ്മയുമായുള്ള തല്ല് അതുമല്ലെങ്കില്‍ നാട്ടില്‍ ചെല്ലാന്‍ വൈകുന്നത്.

" എന്താടോ ഹംസേ ഇന്നെന്താടോ പ്രശ്നം? "
ഏഴ് കൊല്ലമായി ഗള്‍ഫില്‍ വന്ന ഹംസക്ക് ഗ്രോസറിയില്‍ സാധനങ്ങള്‍ ഓര്‍ഡറനുസരിച്ച് വീടുകളില്‍ എത്തിക്കലാണ് ജോലി. അയാളുടെത്തന്നെ നാട്ടുകാരനായ കോയക്കയുടെതാണ് ഇരുപത്തഞ്ച് വര്‍ഷത്തോളം പഴക്കമുള്ള കട.

'ഏയ് .. അപ്പോ ങ്ങളൊന്നുമറിഞ്ഞില്ലെ? '

പുതിയ കെട്ടിടം വരുന്നതിനാല്‍ പഴയ കെട്ടിടങ്ങളെല്ലാം പൊളിക്കുന്നതിന്‍‌റ്റെ ഭാഗമായി കോയക്കക്കും കഴിഞ്ഞ മാസം മുനിസിപ്പാലിറ്റിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം കിട്ടിയിരുന്നു. ഒരു പക്ഷെ ഇതു പിന്‍‌വലിച്ചേക്കാം എന്ന പ്രതീക്ഷയില്‍ ഇരിക്കയായിരുന്നു എല്ലാവരും അതിനിടയിലാണ് രണ്ട് ദിവസം മുമ്പ് വീണ്ടും മുന്നറിയീപ്പ് വന്നത്.രണ്ട് ദിവസം കൂടിയേയുള്ളു ഇനി അതിനാല്‍ കടയിലെ മിക്ക സാധനങ്ങളും വില കുറച്ച് വിറ്റഴിക്കയാണ് കോയക്ക.

' ങ്ങള് വരീ , പറ്റുന്ന വല്ലതും കണ്ടാല്‍ എടുക്കാലോ. '

പള്ളി പിരിഞ്ഞതിന് ശേഷം ഞാനും കോയക്കയുടെ കടക്ക് മുന്നില്‍ ചെന്ന് നിന്നു. അടുത്തുള്ള ചില ശ്രീലങ്കന്‍ വംശജരും ഒന്ന് രണ്ട് മലയാളികളും , കുറച്ച് ബലൂച്ചികളും അവിടെ മുമ്പെ സ്ഥാനമുറപ്പിച്ചിരുന്നു.ഉള്ളില്‍ നിന്നും ഓരോ സാധനങ്ങളും പുറത്തേക്കെടുക്കുമ്പോള്‍ കോയാക്ക സൂക്ഷിച്ച് നോക്കും , പിന്നെ എന്തോ ആലോചിച്ച് പറയും ' പത്ത് ദിര്‍ഹം ' , മിക്ക സാധനങ്ങള്‍ക്കും പത്ത് ദിര്‍ഹമായിരുന്നു വിലയിട്ടത്.

കടക്ക് പുറത്ത് ഓരോരുത്തരും എടുത്ത സാധനങ്ങള്‍ കൂട്ടിക്കിടന്നു. കുറച്ച് പേര്‍ അവര്‍ വാങ്ങിയതുമായി പോയപ്പോള്‍ മറ്റുള്ളവര്‍ പിന്നേയും കടക്കുള്ളിലേക്ക് നോക്കിക്കൊണ്ടിരുന്നു. ഇടക്ക് ഹംസ ഒരു പൊതിയെടുത്ത് കോയാക്കയുടെ നേരെ വിലക്കായി കാണിച്ചു.ചാവികൊടുത്താല്‍ സ്വയം ചെണ്ടകൊട്ടുന്ന പാവക്കുട്ടി കോയാക്ക പാകറ്റില്‍ നിന്നും പുറത്തെടുത്തു , പിന്നെ എന്തോ ഓര്‍ത്തിട്ട് ഹംസക്ക് തിരിച്ചുകൊടുത്തു.
'ഇത് വിക്കുന്നില്ല ഇതെനിക്ക് വേണം '
' എന്തിനാ കോയാക്കാ ങ്ങക്കുണ്ടോ ചെറിയ കുട്ട്യോള്? '
' ഹംസേ ജ്ജാ ടെലിഫോണ്‍ നമ്പറെഴുതിയ ബുക്കൊന്നെടുത്തേ , പുതിയതല്ല പഴയത് '
' അതിലൊരു പേരുണ്ട് രാജന്‍ ഭായിയുടെ അതിലേക്കൊന്ന് വിളിച്ചെ '
*****************
രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ ഇവിടേക്ക് താമസിക്കാന്‍ വന്നപ്പോള്‍ അവിടത്തെ മുമ്പുള്ള താമസക്കാരനായിരുന്നു രാജന്‍.കോയക്കാക്ക് ഗ്രോസറിവകയില്‍ നല്ലൊരു കുടിശ്ശിക കൊടുക്കാനുണ്ടായിരുന്നതിനാല്‍ നല്ല രസത്തിലായിരുന്നില്ല അവര്‍ തമ്മിലുള്ള ബന്ധം.വാടകയും കുടിശ്ശികയായതോടെ സ്ഥലമൊഴിയാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. രാജന്‍ അവിടം വിട്ടുപോകുന്ന ദിവസം കോയക്കയോട് യാത്രപറയുന്നതിനിടെയാണ് ഞാനവസാനമായി രാജനെ കണ്ടത്.ഏകദേശം മുപ്പത്തഞ്ച് വയസ്സ് പ്രായമുള്ള അയാള്‍ക്കൊപ്പം എട്ട് വയസ്സ് തോന്നിക്കുന്ന മകനുമുണ്ടായിരുന്നു.

മുമ്പ് വന്ന കസ്റ്റമേറെ കാണിച്ചതിന് ശേഷം എടുത്തുവെക്കാതിരുന്ന ചെണ്ടകൊട്ടുന്ന ഒരു പാവ കുട്ടി കയ്യിലെടുത്തു. പിന്നീട് വാങ്ങിത്തരാമെന്ന് പറഞ്ഞ രാജനെ അനുസരിക്കാതിരുന്ന കുട്ടിയെ കയ്യില്‍ വലിച്ച് അയാള്‍ പുറത്തേക്ക് പോയി. ഏങ്ങിക്കരുയുന്ന കുട്ടി കടയിലേക്ക് തന്നെ നോക്കിക്കൊണ്ട് പോകുന്നത് ഞങ്ങളെല്ലാവരും നോക്കിക്കൊണ്ടിരുന്നു.
' ഹലോ രജന്‍ ഭായിയല്ലെ ദ് കോയയാണ് ഗ്രോസറീന്ന് '
നാട്ടില്‍ പോകുകയാണെന്നും കാണണമെന്നുമൊക്കെ പറഞ്ഞ് താമസ സ്ഥലവും മനസ്സിലാക്കിയാണ് കോയക്ക ഫൊണ്‍ വെച്ചത്. വൈകീട്ട് ഞങ്ങള്‍ രാജന്‍‌റ്റെ താമസസ്ഥലത്തേക്ക് പോയി. വിശാലമായ ഹാളിന്‍‌റ്റെ മൂലയിലിരിക്കുന്ന ടി.വിയില്‍ ഏഷ്യാനെറ്റിലെ ഏതോ സീരിയല്‍ നടന്നുകൊണ്ടിരിക്കുന്നു . സന്തോഷത്തോടെ ഞങ്ങളെ എതിരേറ്റ രാജന്‍ ടി.വി. ഓഫാക്കിയ ഉടന്‍ അയാളില്‍ നിന്നും മകന്‍ റിമോട്ട് പിടിച്ചുവാങ്ങി പ്ലേസ്റ്റേഷനില്‍ ഗെയിം കളി‍ക്കാന്‍ തുടങ്ങി. സസാരത്തിനിടെ കോയക്ക കുട്ടിയെവിളിച്ച് പൊതി ഏല്‍‌പ്പിച്ചു.പൊതിതുറന്ന കുട്ടി തീരെ താത്പര്യമില്ലാതെ പാവയെ തിരിച്ചും മറിച്ചും നോക്കി.
' അയ്യെ അങ്കിളെ ഇതൊക്കെ പഴയ മോഡലല്ലെ , എനിക്ക് വേണ്ട താങ്ക്സ് '
ചായയുമായി വന്ന രാജന്‍ മകന്‍‌റ്റെ ഈ പെരുമാറ്റം കണ്ട് ശാസിച്ചു.
' ഒരാള്‍ ഒരു സാധനം തന്നല്‍ ഇങ്ങനെയാണോ പറയുക '
' എനിക്ക് വേണ്ടാഞ്ഞിട്ടാ ഡാഡി , ചാവികൊടുക്കുന്ന പാവ... '
രാജന്‍‌റ്റെ ദേഷ്യം മനസ്സിലാക്കിയ കുട്ടി മനമില്ലാമനസോടെ കുട്ടി പാവയെ വാങ്ങി. ഭക്ഷണമൊക്കെകഴിച്ച് പിരിയുമ്പോള്‍ വല്ലാതെ വൈകിയിരുന്നു. വണ്ടിയെടുത്തപ്പോള്‍ കാറിന്‍റെ ഹെഡ് ലൈറ്റില്‍ അതിന്‍റെ തിളക്കം ഞങ്ങള്‍ വ്യക്തമായി കണ്ടു.മൂന്നാം നിലയില്‍ നിന്നുള്ള ഏറില്‍ ചെണ്ട പൊതിയില്‍ നിന്നും പുറത്തേക്ക് തള്ളിയിരുന്നു.

'കിട്ടേണ്ട സമയത്ത് കിട്ടുന്നതിനേ വില കാണൂ ...'
കോയക്കയുടെ വാക്കുകളില്‍ കുറ്റബോധം ഒളിച്ചിരിപ്പുണ്ടായിരുന്നോ!

Thursday, May 15, 2008

അതിക്രമങ്ങള്‍

' മ്മടെ മൊയ്ദീന്‍കാടെ മൂത്ത മോള്‍ടെ കല്യാണം ഉറപ്പിച്ചു എന്തെങ്കിലും കാര്യായിട്ട് കൊടുക്കണം , ഉപ്പ ഉണ്ടായിരുന്നെങ്കീ...'


ഉമ്മയാണ് ഫോണില്‍.

ഗള്‍ഫിലെ ചൂടും പണിയുടെ കാഠിന്യമൊന്നും താങ്ങാനുള്ള കരുത്തില്ലാത്തതിനാല്‍ കുറച്ച് കാലം മാത്രം ഗള്‍ഫില്‍ ജോലിചെയ്ത ആളാണ് മയ്ദീന്‍‌ക്ക.ഗള്‍ഫിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ നടത്താന്‍ കൊടുത്ത ചെറിയ ചായക്കടയുണ്ടായിരുന്നത് വീണ്‍ടും തുറക്കാനൊന്നും അയാള്‍ തയ്യാറായില്ല.കുട്ടികള്‍ ആറ് പേരാണ് , നാല് പെണ്ണും രണ്ടാണും എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രം. ആണ്‍ മക്കളില്‍ ഒരുത്തന് ജോലി ചെയ്യുമ്പോള്‍ ചെറിയ വിറയല്‍ വരുന്നതിനാല്‍ ചെറിയ ജോലികള്‍ മാത്രമേ ചെയ്യനൊക്കു , രണ്ടാമന്‍ ചെറിയ പണികള്‍ക്കൊക്കെ പോകുന്നുണ്ട്. ചുരുക്കത്തില്‍ അങ്ങിനേയും -ഇങ്ങനേയും അങ്ങ് ജീവിച്ചുപോകുന്നു.

ആദ്യത്തെ പെണ്‍‌കുട്ടിയുടെ കല്യാണക്കാര്യമാണ് ഉമ്മ ഫോണിലൂടെ പറഞ്ഞത്. പയ്യന്‍ ഓട്ടോ റിക്ഷ ഓടിക്കുന്നു. ഇരു‍പത്തഞ്ച് പവന്‍ സ്വര്‍ണ്ണവും അമ്പതിനായിരം രൂപയും ആണ് സ്ത്രീ ധനമായി പറഞ്ഞിരിക്കുന്നത്.

' അല്ല ഉമ്മ ഇത്രയധികം സ്വര്‍ണവും പണവും മൂപ്പരുടെ അടുത്ത് ഉണ്ടാകുമോ?'

' എല്ലാവരും സഹായിക്കുമെന്നാണ് ഓന്‍‌റ്റെ കണക്ക് കൂട്ടല്‍ ? '

പകുതി സ്വര്‍ണ്ണം കയ്യിലുള്ളപ്പോള്‍ ബാക്കി പകുതി മറ്റുള്ളവര്‍ സഹായിക്കും എന്നാലും കല്യാണച്ചിലവും മറ്റുമായി നല്ലൊരു തുകവേണ്ടിവരില്ലെ എന്ന എന്‍‌റ്റെ ചോദ്യത്തെ ഉമ്മ ഖണ്ടിച്ചു.

' എന്ത് കണക്ക് കൂട്ടലാണുമ്മാ ആളുകള്‍ സഹായിക്കുന്നതിനൊക്കെ ഒരു പരിധിയില്ലെ?'

കല്യാണം വളരെ ഭംഗിയായി നടന്നു. നാല്‍‌പ്പത് പവനോളം സ്വര്‍ണ്ണം പലരില്‍ നിന്നുമായി അവര്‍ക്ക് കിട്ടി മോശമില്ലാത്ത പണവും. പയ്യന്‍ ആവശ്യപ്പെട്ടത് മാത്രം കൊടുത്താല്‍ മതിയെന്നും ബാക്കി മറ്റുള്ളവര്‍ക്ക് കരുതണമെന്ന് ചിലര്‍ ഉപദെശിച്ചെങ്കിലും മൊയ്ദീന്‍ തയ്യാറായില്ല.

' ഇത് നടന്നില്ലേ അതും അങ്ങട്ട് നടക്കും , ഇവള്‍ക്ക് കിട്ടിയതിവള്‍ക്ക് '

അധികം താമസിയാതെ വീട്ടിന് ചില മാറ്റങ്ങളൊക്കെ മൊയ്ദീന്‍ വരുത്തി. കല്യാണം കഴിഞ്ഞുള്ള പുത്യാപ്ല സല്‍‌ക്കാരങ്ങളും , വീടുകാണലും ഒക്കെ വളരെ ഗംഭീരമായി ത്തന്നെ മൊയ്ദീന്‍ നടത്തി. ഉപദേശിച്ചവരെ അസൂയാലുക്കളെന്ന് അയാള്‍ വിലയിരുത്തി.കഴിഞ്ഞ ദിവസം ഉമ്മയുടെ ഫോണ്‍ :

' മ്മടെ മൊയ്ദീന്‍ക്കാടെ രണ്ടാമത്തെ മോള്‍ടെ കല്യാണം ഉറപ്പിച്ചു എന്തെങ്കിലും കാര്യായിട്ട് കൊടുക്കണം , ഉപ്പ ഉണ്ടായിരുന്നെങ്കീ...'

അമ്പത് പവന്‍‌റ്റെ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയുമാണത്രെ സ്ത്രീധനം പറഞ്ഞിരിക്കുന്നത്. പയ്യന് ഓട്ടോ ഡ്രൈവര്‍ , ഗള്‍ഫില്‍ പോകാന്‍ താത്പര്യമുണ്ട് അങ്ങിനെ പോകേണ്ടിവന്നാല്‍ ടിക്കറ്റിന്‍‌റ്റെ പണവും കൊടുക്കണമത്ര!

Labels: