തറവാടി

 

Wednesday, September 17, 2008

ബാക്കി

ഇടവിട്ട വെള്ളിയാഴ്ചകളില്‍ അബുദാബിയില്‍ നിന്നും ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ലിവയിലേക്കുള്ള യാത്ര എനിക്ക് വളരെ ഇഷ്ടമായിരുന്നു. ലിവയില്‍ ഉള്‍വശത്തുള്ള തോട്ടങ്ങളിലും മറ്റും കറങ്ങിനടക്കുയാണ് പ്രധാന ഉദ്ദേശം. കുറച്ച് സാഹസികവുമായിരുന്നതിനാല്‍ സുഹൃത്തായ സലീമി‍നേയും കൂട്ടിയായിരുന്നു മിക്കപ്പോഴും യാത്ര.


രണ്ട് വശത്തേക്കും വണ്ടികള്‍ സഞ്ചരിക്കുന്ന മരുഭൂമിക്കിടയിലൂടെയുള്ള ഒരു റോഡാണ് അബുദാബി വിട്ടാല്‍ ലിവവരെയുള്ളത്. അപൂര്‍വ്വമായി മാത്രം വണ്ടികള്‍ പോകുന്ന വഴിയില്‍ ഇടക്കിടക്ക് ഒട്ടകങ്ങള്‍ കുറുകെ ഓടുന്നതിനാല്‍ അമിത വേഗതയില്‍ വണ്ടി ഓടിക്കാനാവുമായിരുന്നില്ല.

വഴിയില്‍ കടകളൊന്നുമില്ലാത്തതിനാല്‍ , യാത്ര തുടങ്ങുമ്പോള്‍ അബുദാബിയില്‍ നിന്ന് വെള്ളവും അത്യാവശ്യം ഭക്ഷണസാമാനങ്ങളും കരുതുമായിരുന്നു. ഇടക്ക് റോടിന് വശങ്ങളില്‍ കാണുന്ന മണല്‍ കൂനകളില്‍ വണ്ടി ഓടിച്ച്‌ കയറ്റുക യാണ് ഇതിലേറ്റവും രസകരമായ കലാപരിപാടി.

ഒരിക്കല്‍ ഇതുപോലെ ചെയ്യുന്നതിനിടയിലാണ് ടയര്‍ മണലില്‍ താഴ്ന്ന് പോയത്. മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുള്ളതിനാല്‍ , പതിവ് പോലെ ഞങ്ങള്‍ ടയറിന്‍‌റ്റെ കുറച്ച് എയര്‍ ഒഴിച്ച് വിട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നിലേക്ക് നീങ്ങാന്‍ ശ്രമിച്ചു.

പക്ഷെ കയറിപ്പോരുന്നതിന് പകരം ടയര്‍ വീണ്ടും താഴേക്ക് പോകുകയാണുണ്ടായത് , ഒപ്പം മറ്റുള്ള ടയറുകളും താഴേക്ക് കുഴിഞ്ഞിറങ്ങാന്‍ തുടങ്ങി.ഒരളവില്‍ കൂടുതല്‍ എയര്‍ കുറച്ചാല്‍ , കുഴിയില്‍ നിന്നും കയറിയതിന് ശേഷമുള്ള യാത്ര പറ്റില്ലെന്നാകയാല്‍ , ശ്രമം ഉപേക്ഷിച്ച്‌ മറ്റാരെങ്കിലും വരുന്നതും കാത്തിരുന്നു.

കുറെ സമയം കാത്തുനിന്നെങ്കിലും ആരും വന്നില്ല. മോബൈലില്‍ ആരേയെങ്കിലും വിളിച്ചിട്ടും കാര്യമൊന്നുമില്ലാത്തതിനാല്‍ പോലീസിനെ വിളിക്കാമെന്ന് കരുതി നോക്കുമ്പോള്‍ സിഗ്നലിന്‍‌റ്റെ റേഞ്ചില്‍ നിന്നും എത്രയോ അകലെയാണ് ഞങ്ങള്‍ എന്ന് സ്വല്‍‌പ്പം ഭയത്തോടെ മനസ്സിലാക്കി.ഇടക്കിടക്ക് വെള്ളം കുടിച്ചുകൊണ്ടിരുന്നതിനാല്‍ പൂര്‍ണ്ണമായും കഴിഞ്ഞതിനു ശേഷമാണ് അബദ്ധം മനസ്സിലായത്. എല്ലാ മാര്‍ഗ്ഗവും പരാജയപ്പെട്ട ഞങ്ങള്‍ ഇരുട്ടായി തുടങ്ങിയതിനാല്‍ വണ്ടിയില്‍ ഇരുന്ന് മയങ്ങി.

ഡോര്‍ തുറന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് , ചിരിച്ചുകൊണ്ട് നാല്‍‌പ്പതു വയസ്സ് തോന്നിക്കുന്ന അയാള്‍ മലയാളിയാണെന്ന് പെട്ടെന്ന് മനസ്സിലായി. തുടര്‍ന്ന് അയാളുടെ വണ്ടി ഉപയോഗിച്ച് ഞങ്ങളുടെ വണ്ടി വലിച്ച് പുറത്തേക്ക് മാറ്റി നിര്‍ത്തി.

കണ്ണൂര്‍ കാരനാണ് മോഹന്‍ , ലിവയിലുള്ള അയാളുടെ തോട്ടത്തില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു. ഇരുപത്തഞ്ചോളം വര്‍ഷമായി അബുദാബിയില്‍ ഡിഫന്‍സില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അബുദാബി സിറ്റിയിലും മറ്റും ബിസിനസ് ചെയ്യുന്നതിന് പകരം ഇത്ര ദൂരം വന്ന് വലിയ ലാഭകരമൊന്നുമില്ലാത്ത ജോലി ചെയ്യുന്നതിനപ്പറ്റി ചോദിച്ചപ്പോളാണ് കൂടുതല്‍ മനസ്സിലായത്.

സിറ്റിയില്‍ മിക്ക ചെറുകടകളിലും അയാള്‍ പാര്‍ട്ണറാണ്. ഈ തോട്ടം കിട്ടിയത് അവിടത്തെ ഒരു ബന്ധത്തില്‍ നിന്നുമാണെന്നും ലാഭം നല്ലം ഉണ്ടെന്നും മാത്രമല്ല വര്‍ഷത്തില്‍ കിട്ടുന്ന ലീവിന് നാട്ടില്‍ പോകാതെ ഇവിടെ യാണ് താമസിക്കുന്നതെന്നും പല ഉദ്ദേശങ്ങളാണ് ഇവിടെ ചെയ്യാന്‍ കാരണമെന്നും അയാള്‍ വിവരിച്ചു.

ഹുണ്ടി വഴിയില്‍ മാത്രം പൈസ നാട്ടിലേക്കയക്കുന്ന അയാള്‍ , പിരിയുമ്പോള്‍ നാട്ടിലേക്ക് പണമയക്കാന്‍ വിളിച്ചാല്‍ മതി വീട്ടില്‍ എത്തിക്കുമെന്നുമൊക്കെ പറഞ്ഞു.ഒരു വല്ലാത്ത അപകടത്തില്‍ നിന്നും രക്ഷിച്ചതിനാല്‍ മിക്കപോഴും അയാളുമായി ഫോണില്‍ ബന്ധപ്പെടുമായിരുന്നു.

താമസത്തിനൊരു പ്രശ്നം വന്നപ്പോള്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞു വിളിച്ച മോഹനനെ കാണാനാണ് കുറച്ച് കാലത്തിന് ശേഷം നേരില്‍ കാണാന്‍ പോയത്. ഫ്ലാറ്റില്‍ കയറിയ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.മൂന്ന് ബെഡ് റൂമുകളുള്ള അയാളുടെ ഫ്ലാറ്റിനെ പലതായി വിഭജിച്ചിരിക്കുന്നു.ഒരു മുറിയിലൊരു ഫാമിലിയും മറ്റു മുറികളില്‍ ബാച്ചിലഴ്സും വാടകക്ക് താമസിക്കുന്നു.മോഹന്‍ കിടക്കുന്നത് വാതിലിനരികെ ചെരുപ്പുകള്‍ വെക്കുന്ന അലമാരിക്കടുത്ത്!.കഴിഞ്ഞ ദിവസം ഒഴിവു വന്ന ഇടത്ത് സലീമിന് താമസിക്കാനായി അയാള്‍ അനുവാദം കൊടുത്തു.

എല്ലാവരും കിടന്നതിനു ശേഷം മാത്രം ഉറങ്ങാനാവുന്നതിനാല്‍ ഏറ്റവും അവസാനമേ മോഹന് ഉറങ്ങാനാവൂ എന്നൊക്കെ പിന്നീട് സലീമില്‍ നിന്നും മനസ്സിലായി.ഡിഫെന്‍സില്‍ വളരെ നല്ല ജോലിയെങ്കിലും ഗള്‍ഫ് അധികകാലം ഉണ്ടാകില്ലെന്നും ഉള്ള സമയം കൊണ്ട് പറ്റാവുന്നത്ര സമ്പാദിക്കുകയാണ് ബുദ്ധിയെന്നും എല്ലാവരേയും അയാള്‍ ഉപദേശിച്ചു. എല്ലാത്തിനും പുറമെ വെള്ളികളില്‍ ദുബായിലേക്ക് ഫാമിലികളെയും മറ്റും കൊണ്ടുപോകും ; ടാക്സി ചാര്‍ജില്‍ നിന്നും കുറച്ച് കൂടുതലെങ്കിലും എത്തേണ്ട സ്ഥലത്ത് എത്തിക്കുന്നതിനാല്‍ പലരും അതാശ്രയിക്കുകയും ചെയ്യാറുണ്ട്.പൈസയുടെ കാര്യത്തിലല്ലാതെ സ്നേഹത്തിന്‍‌റ്റെ കാര്യത്തില്‍ വളരെ വിശാലനായതിനാല്‍ ആര്‍ക്കും അയാളില്‍ വെറുപ്പൊന്നുമുണ്ടയിരുന്നില്ല.

മൂന്ന് മാസം മുമ്പാണ് മോഹന്‍ ഇരുപത്താറ് വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയത് പോകുമ്പോള്‍ ഫ്ലാറ്റ് കോണ്ട്രാക്ട് സലീമിന് മാറ്റി എഴുതിയെങ്കിലും ഫര്‍ണീചര്‍ മണിയായി മോശമല്ലാത്ത ഒരു തുകയും കരാറാക്കിയാണ് യാത്രയായത്. പെട്ടെന്നത്ര തുക ഇല്ലാത്തതിനാല്‍ മൂന്ന്‌മാസത്തെ അവധിയും കൊടുത്തിരുന്നു.

ഇന്നലെ കരാര്‍ പ്രകാരമുള്ള തുക അയക്കാന്‍ എക്സ്ചേഞ്ചില്‍ ചെന്ന സലീം അക്കൗണ്ട് നമ്പര്‍ അറിയാനാണ് മോഹനനെ വിളിച്ചത് , മോഹനന്‍‌റ്റെ ഭാര്യയില്‍ നിന്നും രണ്ട് മാസം മുമ്പ് ഒരു സ്കൂട്ടറപകടത്തില്‍ അയാള്‍ മരണപ്പെട്ട വിവരം അറിഞ്ഞ സലീം ഞെട്ടി. കുറച്ച് കുശലങ്ങള്‍ക്ക് ശേഷം താന്‍ വിളിച്ച കാര്യം ഉണര്‍ത്തിയപ്പോള്‍ കേട്ട മറുപടിയാണ് സത്യത്തില്‍ സലീമിനെ നടുക്കിയത് ," അതറിയാനാണ് സലീം രണ്ട് മാസമായി ഞങ്ങള്‍ നെട്ടോട്ടമോടുന്നത് ".

Labels: