തറവാടി

 

Wednesday, November 14, 2007

പുള്ളുവത്തി .

വീടിന് മുന്നിലൂടെ മദ്രസ്സയില്‍‌ പോകുമ്പോള്‍ യശോദാമ്മ അടുത്ത് വന്നെന്‍‌റ്റെ തലയില്‍ തടവും.


' ന്‍റ്റെ പുട്ടല്ലേത്‌ '

ഞങ്ങളുടെ വീട്ടില്‍ നിന്നും പഞ്ചായത്ത് റോടിലേക്കു പോകുമ്പോള്‍ ആറാമത്തെ വീടാണ്‌ പാണന്‍ ശങ്കരന്‍‌റ്റേത്. പ്രായം അമ്പതോടടുത്ത ഭാര്യ യശോദാമ്മ , വിളവെടുപ്പ് കാലത്ത് രാവിലെ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ നടന്ന് പാട്ട് പാടിയതിനു ശേഷം തിരിച്ചു വരുന്നത് ഞങ്ങളുടെ പറമ്പിലൂടെയാണ്‌.

ഒരിക്കലെപ്പോഴോ ഈ വരവില്‍ വീട്ടില്‍ കയറിയപ്പോള്‍ , പുട്ടുകഴിക്കുന്നതു കണ്ട എന്നെ അന്നുമുതലാണ് അയമ്മ ഈ പേര് വിളിക്കാന്‍ തുടങ്ങിയത്.മൂത്ത മകളുമൊത്ത് വൈകുന്നേരങ്ങളില്‍ പാടിത്തളര്‍ന്ന് വരുമ്പോള്‍ ഉമ്മയോട് നാട്ടുവര്‍ത്തമാനങ്ങളൊക്കെ പറഞ്ഞിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. എവിടെ വെച്ചുകണ്ടാലും അയമ്മ ഈ പേര് വിളിക്കുന്നതെനിക്ക് തീരെ ഇഷ്ടമായിരുന്നില്ല.

' എന്‍‌റ്റെ പേരതല്ലാ '

'ആയിക്കോട്ടെ , ന്നാലും ഞാന്‍ പുട്ടെന്നേ വിളിക്കൂ'

അകലങ്ങളില്‍ പാട്ട് പാടി നാലോ അഞ്ചോ ദിവസം കഴിഞ്ഞ് തിരിച്ചുവന്നാല്‍ പടിപ്പുരയില്‍ അവര്‍ എന്നെ കാത്തുനില്‍ക്കുമായിരുന്നു. എനിക്കിഷ്ടമില്ലാത്ത അവരുടെ ഈ പേര്‍ വിളിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉമ്മ എനിക്കൊരു മാര്‍ഗ്ഗം പറഞ്ഞുതന്നു.

' അതിനെന്താ ..പകരം ജ്ജ് ഓലെ പാട്ടുകാരിയമ്മേന്ന് വിളിച്ചോ '

അവരെ ഒഴിവാക്കാനായി ചന്ദ്രന്‍‌റ്റെ പറമ്പിലൂടെ വഴിമാറിനടന്ന എന്നെ ഒരിക്കല്‍ നായ ഓടിച്ചതിനുശേഷം വീണ്ടും പഴയ വഴിതന്നെ ഞാന്‍ തുടര്‍ന്നു, അവരുടെ ' പുട്ട് ' വിളിയും'.

************************************

സ്കൂളില്‍ നിന്നും വന്നപ്പോള്‍ , പൂമുഖത്ത് ഉപ്പയുമായി സംസാരിച്ചിരിക്കുന്ന ഒസ്സാന്‍ പോക്കര്‍ എന്നെ അടുത്തേക്ക് മാടിവിളിച്ചു. അടുത്ത് ചെന്ന ഉടന്‍ പോക്കര്‍ ഉടുത്തിരുന്ന എന്‍‌റ്റെ മുണ്ടഴിച്ചു, പിന്നീട് ഉപ്പാനെ നോക്കി.

' അല്ല അതൈ ഈ ചെക്കന്‍....ഇത് മൂത്തല്ലോ , ഇനി വൈകിച്ചൂടാ ട്ടാ. '

' അപ്പോ.. ഈ ..വ്യായായ്ച '

അന്നുമുതല്‍ വീട്ടിലുള്ള എല്ലാവര്‍ക്കും എന്നോട് വല്ലാത്ത സ്നേഹം കാണിച്ചുതുടങ്ങി , ഇഷ്ടപ്പെട്ട പലഹാരങ്ങള്‍ , എന്തു ചോദിച്ചാലും കിട്ടുന്ന അവസ്ഥ , സ്കൂളില്‍ പോകാതിരിക്കാനുള്ള സന്തോഷത്തോടെയുള്ള അനുവാദം , സര്‍‌വ്വ ഐശ്വര്യങ്ങളോടും കൂടി ദിവസങ്ങള്‍ കഴിഞ്ഞു.ചൊവ്വയോടു കൂടി വീട്ടില്‍ ബന്ധുക്കള്‍ വന്നു തുടങ്ങി , കാണുന്നവരോക്കെ വല്ലാത്ത വാത്സല്യത്തോടെ എന്‍റ്റെ തല തടവി വന്നവരില്‍ പലരും പൈസ തരാന്‍ തുടങ്ങിയതോടെ ഞാന്‍ ആര്‍ത്തുല്ലസിക്കാന്‍ തുടങ്ങി.വ്യാഴാഴ്ചയായപ്പോള്‍ ചെറിയൊരു കല്യാണത്തിന്‍‌റ്റെ ആളുകളായി . പത്തുമണിയോടെ
മദ്രസ്സയിലെ ഉസ്താദും പോക്കരും വീട്ടിലെത്തിയപ്പോള്‍ പുതിയ കുപ്പായവും മുണ്ടുമൊക്കെ അണിഞ്ഞ്‌ പറമ്പില്‍ കളിച്ചു കൊണ്ടിരുന്ന എന്നെ മാമ വീട്ടിലേക്ക്‌ വിളിച്ചു.

ഒരു തോര്‍ത്തുമുണ്ട ഉടുപ്പിച്ച്‌ എന്നെ ഉസ്താദിന്‍റ്റെ മടിയില്‍ ഇരുത്തി. രണ്ടു കൈകളും , കാലുകളും ഓരോരുത്തര്‍ പിടിച്ചു. ശക്തമായി ഞാന്‍ കുതറും തോറും അവര്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഏതോ ഒരു നിമിഷത്തില്‍ അതി കഠിനമായ വേദനയുണ്ടായപ്പോള്‍ ഞാന്‍ ഉറക്കെ കരഞ്ഞു.

' കഴിഞ്ഞു....കഴിഞ്ഞു.. '

കണ്ണില്‍ ഇരുട്ടികയറയതു മാത്രം ഓര്‍മ്മയുണ്ട്.മെല്ലെ കണ്ണു തുറന്നപ്പോള്‍ കുന്നിന്റെ ആകൃതിയില്‍ ഒരു വെളുത്ത തുണി മുകളില്‍നിന്നും തൂക്കിയിട്ടിരിക്കുന്നു. പുറത്ത്‌ നല്ല ബഹളം കേള്‍ക്കുന്നുണ്ട്‌ , കുട്ടികള്‍ പറമ്പില്‍ കളിക്കുന്നത്‌ ജനലിലൂടെ എനിക്കൊരു മായ പോലെ കാണാമായിരുന്നു. പകുതി മയക്കത്തോടെ മെല്ലെ വാതിലിനരികിലേക്ക്‌ നോക്കിയപ്പോള്‍ വാതിലിനരികെ ആരോ നില്‍ക്കുന്നു,

' ന്‍റ്റെ പൈസ എവിടെ? '

വാതിലിനരികില്‍ നിന്നവര്‍ എന്‍‌റ്റെ അടുത്ത് വന്നു , മെല്ലെ തലയില്‍ തലോടി ,

' ന്‍റ്റെ പുട്ടെ , പൈസ തലക്കാണിടെ ചോട്ടിലുണ്ട് ട്ടോ.. '

തലയിണയുടെ അടിയിലുള്ള നോട്ടുകളെ ഞാന്‍ തൊട്ട്‌ തീര്‍ച്ചപ്പെടുത്തുമ്പോള്‍ കട്ടിലിനരികെ ഇരുന്നവര്‍ കയ്യിലുണ്ടായിരുന്ന പൊതിയഴിച്ചു.ഒരു കൈ കൊണ്ട്‌ കണ്ണു തുടക്കുന്ന യശോദാമ്മയേയും മറുകൈകൊണ്ട്‌ എനിക്കു നേരെ നീട്ടുന്ന നെയ്യപ്പവും ഞാന്‍ വ്യക്തമായി കണ്ടു.

Labels: